2009, ജൂലൈ 24, വെള്ളിയാഴ്‌ച

മൂന്നു മഴത്തുള്ളികള്‍






വേനല്‍ക്കാല അവധിക്കു മേഘങ്ങളില്‍ വിരുന്നു പാര്‍ത്ത് തിരിച്ചെത്തിയ മഴക്കിടാങ്ങള്‍ പതുക്കെ പിച്ചവച്ച് ചന്നം പിന്നം വര്‍ത്തമാനം പറഞ്ഞ് ആര്‍ത്തു കരഞ്ഞു വീണ്ടും ക്ലാസ്സുമുറിയിലേക്ക് ......

വെയില്‍ ടീച്ചര്‍ ചെവിക്കുപിടിച്ചു തിരുമിയപ്പോളാണ് തേങ്ങി തേങ്ങി അവര്‍ നിശ്ശബ്ധരായത്.

ഇടിമുഴക്കംപോലെ വീണ്ടും നീണ്ട മണി മുഴങ്ങി.

ആര്‍ത്തലച്ചു വീടുകളിലേക്കോടുന്നു. പുഴകടന്ന്, നടവരമ്പിലൂടെ, ഇലച്ചാര്‍ത്തിലൂടെ ചിന്നിചിതറിയും ഇടറി വീണും മഴക്കിടാങ്ങള്‍ ചിണുങ്ങുന്നു .....

2


മലക്കും
പുഴക്കും
കടലിനും
മഴയെ
വേണമായിരുന്നു....

ആരെയും പിണക്കാതെ മലമുകളില്‍ പെയ്തു പുഴയിലൂടെയൊഴുകി കടലിലെത്തി ....

വെയില്‍ ആരുമറിയാതെ അവളെ മേഘങ്ങളിലെത്തിച്ചു. ആകാശ മുത്തശ്ശന്‍െറ മുറ്റത്ത് അവള്‍ പിച്ചവച്ചു.

കാര്മേഘങ്ങളാലിരുണ്ട മാനം നോക്കി അന്നേരമാണ് അച്ചാച്ചന്‍ എന്നോട് പറഞ്ഞതു : മഴക്കാറ്ണ്ട്. ... കൊടയെടുത്തോ...മറക്കാണ്‍ട്....

3


മഴയെ പുറത്താക്കി വാതിലടച്ചത് എന്നാണ്?

അച്ചാച്ചനുണ്റ്റാക്കിത്തന്ന കടലാസുവഞ്ചി, നനഞ്ഞു കുതിര്‍ന്നു ആഴങ്ങളിലെക്കാണ്ടാണ്ട്‌
പോയപ്പോള്‍ കരയാന്‍ തുനിഞ്ഞ എന്നെ വെളിയിലകളില്‍ നൃത്തം ചെയ്ത് മഴ ചിരിപ്പിച്ചു. എന്നിട്ടാരുമറിയാതെ, അകത്തുകിടന്ന അച്ചാച്ചന്റെ ജീവിതം കട്ടെടുത്ത് മഴ ഓടിപോയി .

അന്നുമുതല്‍ എനിക്കറിയാം; മഴ ചതിക്കുമെന്ന്, മഴ വരുന്നത് മരണവും കൊണ്ടാണെന്ന്.

എന്‍റെ പരാതിയിന്മേലാണ് ഇന്നു കാറ്റ് മഴയെ തടുത്തിട്ടത്.

ഒരു ചുവട് പിന്നോട്ടുവച്ച് കാറ്റിനെ ഒന്നു വെട്ടിച്ച് മഴ..... ഓടി . പിറകെ കാറ്റും.........

ഇന്നേരമാണ് മണല്‍പ്പുറത്ത് മനസ്സു തുറന്നുകിടന്ന എന്നെയും മഴ നനയിച്ചത്.

കാറ്റ് തെങ്ങിന്‍റെ കോളറിനു പിടിച്ചു താഴ്ത്തിയത്.

ഞാന്‍ മരം പിടിച്ചു കുലുക്കി മഴയെ എടുത്ത് താഴത്തിട്ടത്.......

5 അഭിപ്രായങ്ങൾ:

താരകൻ പറഞ്ഞു...

`മഴക്കവിത സുന്ദരം...

വയനാടന്‍ പറഞ്ഞു...

മനോഹരമായിരിക്കുന്നു സുഹ്രുത്തേ

jiju പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
jiju പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
jiju പറഞ്ഞു...

u r rite. mazhayaum chilappol iruttum kaalanu vendi pimpu pani cheyyarundu....