2009, ജൂലൈ 26, ഞായറാഴ്‌ച

ഡിയർ ജാക്സൺ...







നാടൊട്ടുക്ക് കടവും
തലയിൽ
രണ്ടെ രണ്ടു മുടിയും
പൊട്ടിയ മൂക്കും
തകർന്ന വാരിയെല്ലും
മെലിഞ്ഞുണങ്ങിയ
ദേഹവുമായി...
നിദ്രക്കു വേണ്ടി
കേണുകൊണ്ട്...
ജാക്സൺ
നീയെന്റെ സ്വപ്നത്തിൽ വന്നു പാടുന്നു...


എന്റെ
ആത്മവിശ്വാസവുമിതുപോലെയാൺ...

സ്റ്റേജിൽ തകർക്കും...
ഒറ്റക്കാവുമ്പൊ,
വിഗ്ഗഴിച്ചുവച്ച്...
തൊട്ടാലൊടിയുന്ന,
വാരിയെല്ലും,
തകർന്ന മൂക്കുമായി...
നിദ്രക്കുവേണ്ടി,
കേഴും...
വേദന സംഹാരി തരാതെ,
വെളുത്ത വസ്ത്രം ധരിച്ച
ജീവിതം
അന്നേരം
കൊഞ്ഞനം കുത്തി
മുറി നിറയെ ഓടി നടക്കും...

ലോകമറിയുകയേയില്ല,
നമ്മുടെ വിരസമായ,
ഈ കോമാളിക്കളി...

മരണം
വന്നു തൊടും വരെക്കും...

(പുതുകവിതയിൽ പബ്ലിഷ്‌ ചെയ്തതു.www.puthukavitha.blogspot.com)

2009, ജൂലൈ 24, വെള്ളിയാഴ്‌ച

മൂന്നു മഴത്തുള്ളികള്‍






വേനല്‍ക്കാല അവധിക്കു മേഘങ്ങളില്‍ വിരുന്നു പാര്‍ത്ത് തിരിച്ചെത്തിയ മഴക്കിടാങ്ങള്‍ പതുക്കെ പിച്ചവച്ച് ചന്നം പിന്നം വര്‍ത്തമാനം പറഞ്ഞ് ആര്‍ത്തു കരഞ്ഞു വീണ്ടും ക്ലാസ്സുമുറിയിലേക്ക് ......

വെയില്‍ ടീച്ചര്‍ ചെവിക്കുപിടിച്ചു തിരുമിയപ്പോളാണ് തേങ്ങി തേങ്ങി അവര്‍ നിശ്ശബ്ധരായത്.

ഇടിമുഴക്കംപോലെ വീണ്ടും നീണ്ട മണി മുഴങ്ങി.

ആര്‍ത്തലച്ചു വീടുകളിലേക്കോടുന്നു. പുഴകടന്ന്, നടവരമ്പിലൂടെ, ഇലച്ചാര്‍ത്തിലൂടെ ചിന്നിചിതറിയും ഇടറി വീണും മഴക്കിടാങ്ങള്‍ ചിണുങ്ങുന്നു .....

2


മലക്കും
പുഴക്കും
കടലിനും
മഴയെ
വേണമായിരുന്നു....

ആരെയും പിണക്കാതെ മലമുകളില്‍ പെയ്തു പുഴയിലൂടെയൊഴുകി കടലിലെത്തി ....

വെയില്‍ ആരുമറിയാതെ അവളെ മേഘങ്ങളിലെത്തിച്ചു. ആകാശ മുത്തശ്ശന്‍െറ മുറ്റത്ത് അവള്‍ പിച്ചവച്ചു.

കാര്മേഘങ്ങളാലിരുണ്ട മാനം നോക്കി അന്നേരമാണ് അച്ചാച്ചന്‍ എന്നോട് പറഞ്ഞതു : മഴക്കാറ്ണ്ട്. ... കൊടയെടുത്തോ...മറക്കാണ്‍ട്....

3


മഴയെ പുറത്താക്കി വാതിലടച്ചത് എന്നാണ്?

അച്ചാച്ചനുണ്റ്റാക്കിത്തന്ന കടലാസുവഞ്ചി, നനഞ്ഞു കുതിര്‍ന്നു ആഴങ്ങളിലെക്കാണ്ടാണ്ട്‌
പോയപ്പോള്‍ കരയാന്‍ തുനിഞ്ഞ എന്നെ വെളിയിലകളില്‍ നൃത്തം ചെയ്ത് മഴ ചിരിപ്പിച്ചു. എന്നിട്ടാരുമറിയാതെ, അകത്തുകിടന്ന അച്ചാച്ചന്റെ ജീവിതം കട്ടെടുത്ത് മഴ ഓടിപോയി .

അന്നുമുതല്‍ എനിക്കറിയാം; മഴ ചതിക്കുമെന്ന്, മഴ വരുന്നത് മരണവും കൊണ്ടാണെന്ന്.

എന്‍റെ പരാതിയിന്മേലാണ് ഇന്നു കാറ്റ് മഴയെ തടുത്തിട്ടത്.

ഒരു ചുവട് പിന്നോട്ടുവച്ച് കാറ്റിനെ ഒന്നു വെട്ടിച്ച് മഴ..... ഓടി . പിറകെ കാറ്റും.........

ഇന്നേരമാണ് മണല്‍പ്പുറത്ത് മനസ്സു തുറന്നുകിടന്ന എന്നെയും മഴ നനയിച്ചത്.

കാറ്റ് തെങ്ങിന്‍റെ കോളറിനു പിടിച്ചു താഴ്ത്തിയത്.

ഞാന്‍ മരം പിടിച്ചു കുലുക്കി മഴയെ എടുത്ത് താഴത്തിട്ടത്.......

2009, ജൂലൈ 22, ബുധനാഴ്‌ച

വെള്ളാര ങ്കല്ലുകൾ



പേപ്പർ വെയ്റ്റിനു
പകരം
മേശയിൽ
വെള്ളാരം കല്ലെടുത്തു വച്ചത്‌ മകനായിരുന്നു...


അതവനോടു
ഒരുപാട്‌ കഥകൾ പറഞ്ഞെന്ന്,
പുഴകളൊഴുകുന്നത്‌,
വെള്ളാരം കല്ലുകളെ
തേച്ചു കുളിപ്പിക്കാനാണെന്ന്...
ഒ‍ാളങ്ങളുടെ ഉളികൊണ്ടു
തഴുകി തഴുകി
വെള്ളാരം കല്ലുകളെ ,
മിനുസമുള്ളതാക്കാനാണെന്ന്...


അവരുടെ ലോകത്ത്‌
ചെറുതുകളെല്ലാം
മുത്തശ്ശന്മാരും...
വലുതുകളെല്ലാം
കുഞ്ഞുങ്ങളുമാണെന്ന്...

അവരുടെ
വലിയ കുട്ടിത്തങ്ങളെ,
റബ്ബർ കൊണ്ടെന്നപോലെ,
പുഴ മായ്ച്ചു മായ്ച്ചു ചെറുതാക്കുമെന്ന്...


പിന്നെ ഒന്നൂടി
പറഞ്ഞത്രെ
എന്തായാലും
കല്ലിനെം കൊണ്ടുപോവാൻ
ഒരുനാൾ
പുഴ കര കേരിവരുമെന്ന്...



ഇന്നലെയായിരുന്നു...
പുഴെം മഴെം കൂടി വന്നു...
കല്ലിനെം കൊണ്ടുപോവാൻ
ഒറ്റ വരവും,ഒറ്റ പോക്കുമായിരുന്നു...
പോവുമ്പൊ,
ഒന്നിച്ചെന്റെ മൊനെം കൊണ്ടുപോയി
അവനും കാണുമല്ലോ
കഥ കേൾക്കാൻ കൊതി...
പൊഴക്കരേലെ പൊന്തക്കാട്ടിൽ,
ഇപ്പൊഴും എന്നെ നോക്കി കിടക്കുന്നുണ്ടു ,
മഴ നനഞ്ഞ്‌
അവന്റെ പാവക്കുട്ടി...


(ഈ മഴക്കാലം കൂട്ടികൊണ്ടുപൊയ കുരുന്നിന്റെ ഓർമ)

2009, ജൂലൈ 18, ശനിയാഴ്‌ച

ഡിലീറ്റ്

എത്ര വേണമെങ്കിലും
കരയാം
ചിരിക്കാം
ദേഷ്യപ്പെടാം
സ്നെഹിക്കാം...
വെണ്ടങ്കിൽ
അപ്പോൾതന്നെ
ഡിലീറ്റ് ചെയ്തു കളയാം...
നിന്നെപ്പോലെ
പറീച്ചെരിഞ്ഞാലും
പിരിഞ്ഞുപോവാതെ
മനസ്സിൽപതിയില്ലൊന്നും...
ഒറ്റ റോൾ ജീവിതം
പോലും പാഴാവില്ല...
ഒരു ഡിജിറ്റൽ ക്യമറ
ഫിലിം റോൾ ക്യമറയോടു പറഞ്ഞു...

(www.harithakam.com പബ്ലിഷ്‌ ചെയ്തതു)